Friday, 28 February 2014

രണ്ടു കാഴ്ചകള്‍

വണ്ടിക്കാലം

ഒരു മനുഷ്യനെ ഇന്ന് കണ്ടു. റോഡിലും കടയിലും ചന്തയിലും ബസിലുമായി ദിനവും ആയിരം പേരെയെങ്കിലും കാണുന്നതിനിടയിലാണ് ഇന്ന് ആ ഒരു മനുഷ്യനെ കണ്ടുപോയത്.

നല്ല തൂവെള്ളമുടി ഒട്ടും ചുരുളാത്തത് തോളൊപ്പം. നല്ല തൂവെള്ള താടിമീശ, അതും തോളൊപ്പം.‍തിലകന്‍റെ തലപോലെ വലിപ്പം, എന്നാല്‍ വെള്ളനിറം. ആഢ്യന്‍, വയസ് 95നു മേല്‍. ഇടുക്കി രാജാക്കാട്ടുള്ള ഒരിടത്തരം ഹോട്ടലിലിരുന്ന് ഉണ്ണുന്നു, ഞാനിന്ന് കാണുമ്പോള്‍.

അന്വേഷിച്ചു, ആരാണാ തൂവെള്ളയപ്പൂപ്പന്‍... ഇരുപതു കൊല്ലം മുമ്പ് 10 ബസുകള്‍ സ്വന്തമായുണ്ടായിരുന്നു. അടിമാലി- ബോഡിമെട്ട്, ഇടുക്കി-ബോഡിമെട്ട്, കോതമംഗലം- രാജാക്കാട് എന്നിങ്ങനെ പെര്‍മിറ്റുകള്‍. മത്തായിപ്പിള്ള ട്രാവല്‍സ് അഥവാ നാട്ടുകാരുടെ പ്രിയ M P T ബസുകള്‍.

ഇടുക്കിജില്ലയിലെ മോഹിപ്പിക്കുന്ന പേരുള്ള ഒരു കൊച്ചുസിറ്റിയായ രാജകുമാരിയില്‍ താമസം. ബസുകള്‍ വൈകുന്നേരങ്ങളില്‍ അഴിച്ചുപണിയുന്നത് പിള്ളയും പെണ്‍മക്കളും ആയിരുന്നുപോല്‍.

ഇന്നദ്ദേഹം ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത് എന്നല്ലേ മനസില്‍.... അല്ല. മത്തായിപ്പിള്ള ഇന്നും വെല്‍പ്ളേസ്ഡ്. ക്ഷീണിക്കാത്ത 95 പ്ളസ്.

ഇതൊക്കെ ഭൂമിയിലെ സാധാരണ കാഴ്ചയല്ലേ... മത്തായിപ്പിള്ള ഒരു ഓര്‍ഡിനറി മാത്രം.

കൊല്ലങ്ങള്‍ക്കുമുമ്പത്തെ ബസുകളുടെ അഴിച്ചിട്ട പാര്‍ട്സുകളും ബോര്‍ഡുകളും തുരുമ്പോ ആക്രിമോഹങ്ങളോ കൈവയ്ക്കാതെ അദ്ദേഹം മുറ്റത്ത് സൂക്ഷിക്കുന്നു. ഒരു കാലഘട്ടത്തെ, കുടിയേറ്റഗ്രാമങ്ങളില്‍ ഏറെക്കാലം മുഴങ്ങിയ ഹോറണ്‍ വിളികളെ ,ഇടുക്കിയുടെ കൊടുംവളവുകളെ വളച്ചെടുത്ത സ്റ്റിയറിംഗ് വീലുകളെ, കുത്തുകേറ്റങ്ങളില്‍ ഇരപ്പിച്ച ഗിയര്‍ബോക്സുകളെ ഇന്നും ആ മുറ്റത്ത് സ്നേഹത്തോടെ സൂക്ഷിക്കുന്ന മത്തായിപ്പിള്ള സാധാരണപിള്ളയല്ല.

ആയിരമല്ല. അയാള്‍ ഒരാളാകുന്നു.





തഹസീല്‍ദാരുടെ അമ്മ ചെയ്ത ചതി



കുറെ നാളായി തഹസില്‍ദാരുടെ അമ്മരോഗിയായിരുന്നു. മരിച്ചൂന്ന് കേട്ട അപ്പോള്‍ തന്നെ ആഫീസ് ജീവനക്കാര്‍ വിവിധ സംഘടനകളുടെ പേരെഴുതിയ പുഷ്പചക്രങ്ങളുമായി വാഹനത്തില്‍ പുറപ്പെട്ടു. വഴി പകുതി കഴിഞ്ഞപ്പോള്‍ മരിച്ചത് അമ്മയല്ല, തഹസീല്‍ദാര്‍ തന്നെയെന്ന് അറിഞ്ഞ് ജീവനക്കാര്‍ ആദരാജ്ഞലികളൊക്കെ പുറത്തേക്കെറിഞ്ഞ് വീടുകളിലേക്ക് തിരിച്ചുപോയത്രേ . അങ്ങേരെ കാണിക്കാനല്ലേ ഈ വേഷമെല്ലാം കെട്ടി കഷ്ടപ്പെട്ടത്... അങ്ങേര് മരിച്ചാല്‍ പിന്നെ ആര് കാണാനാ..

ആഘോഷം, കെട്ടുകാഴ്ച, പുറംമോടി... അതാണ് കാര്യം. ഹൃദയം, സ്നേഹം ഇതൊന്നും ഇപ്പോള്‍ വിസിനസ് അട്മിനിസ്ട്രേഷന്‍ സിലബസിലില്ല.

വേണ്ടത് അഗ്രങ്ങള്‍ മാത്രം. കണ്ണിന്‍റെ അഗ്രമുണ്ടെങ്കില്‍ കരഞ്ഞുനേടാം. ചുണ്ടിന്‍റെ അഗ്രമുണ്ടെങ്കില്‍ ചിരി വരുത്തി വയ്ക്കാം. കൈകൂപ്പി ചിരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്ന സിലബസില്‍ അത്രേയുള്ളൂ..

ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട് ഒരു ഗദ്ഗദമായി തള്ളി കണ്ണിലെത്തി തുള്ളിയായ് വീഴുന്നത് സങ്കടമെന്നും, ഹൃദയത്തില്‍ നിന്ന് എടുത്ത് ചാടി വന്ന് മുഖപേശികളില്‍ ആഘോഷമാകുന്നത് ചിരിയെന്നും.... ഇപ്പോള്‍ സിലബസിലില്ല. ഹൃദയംഇല്ലാതെ എങ്ങനെ ചിരിച്ച് മറിയാമെന്നും, ദൈവമില്ലാതെ എങ്ങനെ ആത്മീയഘോഷങ്ങളെ കെട്ടിയെഴുന്നള്ളിക്കാമെന്നും പഠിച്ചുകൊള്‍ക.

അല്ലാത്തവര്‍ ചൊവ്വയിലേക്ക് പോകട്ടെ..


1 comment:



  1. വെറുതെ നീലം മുക്കീട്ടെന്തിനാ?

    ReplyDelete