Friday, 9 May 2014

യേതാണ് കാടെന്നാലും കാട്ടിലൊരു പട്ടി വേണ്ടിവന്നു....

പത്രത്തിലും വന്നിരുന്നു ആ പട്ടിയുടെ വിശേഷം. ഉറങ്ങിപ്പോയ മനുഷ്യത്വത്തെ പലപ്പോഴും യജമാനന്മാരുടെയുള്ളില്‍ ഊതിയുണര്‍ത്തുന്നത് പട്ടികളാണെന്ന് പറഞ്ഞാല്‍ തെറ്റുകയൊന്നുമില്ല.
തൊടുപുഴയില്‍നിന്ന് ചെറുതോണിയിലേക്കുള്ള 60 കി.മീയില്‍ പകുതിയിലധികം വനമാണ്.രണ്ട് കൊല്ലം മുമ്പ് ഒരു വെളുത്ത പട്ടിയെ ആരോ ഈ കൊടുംവനത്തിലുപേക്ഷിച്ചു. കാറില്‍ കൊണ്ടുവന്നായിരിക്കണം ഇറക്കിവിട്ടത്. ആ പാവം ഏതു ദിക്കിലേക്ക് എത്ര ഓടിയാലും അണച്ചാലും ഒരു മനുഷ്യവീട്ടിലും എത്തില്ലാന്ന് ഉറപ്പ്. അതു ദീനമായ ഒരു സത്യമെന്ന് രണ്ടോ നാലോ ദിവസം കരഞ്ഞോടിയപ്പോള്‍ അവന് മനസിലായി. മൃഗമല്ലേ... അതാ കാട്ടിനോട് സമരസപ്പെട്ടു.
എന്നാലും ആ കാട്ടില്‍ അതാരോട് വാലാട്ടും.... അതിനാണെങ്കില്‍ വാലില്‍ ഒരുപാട് സ്നേഹം ബാക്കി നില്ക്കുന്നുമുണ്ട്. കാറുകള്‍ ആ വഴി വന്നാല്‍ രാത്രിയില്‍ പോലും വിജനമായ ആ കാട്ടില്‍ ഒരു വെളുത്ത പട്ടി ഇറങ്ങിവരുമെന്ന് പലരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു.
ഒരു ദിവസം ഒരാള്‍ കാര്‍ നിര്‍ത്തി മിച്ചമുണ്ടായിരുന്ന ബ്രഡ്ഡും ബിസ്കറ്റും കൊടുത്തു. ഐസ്ക്രീം പാത്രത്തില്‍ കുറച്ച് വെള്ളവും കൊടുത്തു.സ്ഥിരമായി അങ്ങിങ്ങ് ഓടുന്ന പട്ടി അന്ന് എല്ലാം കഴിച്ച് ആശ്വാസത്തോടെ കിടന്നു. എവിടെയാണെന്നു ചോദിക്ക്.... അയാളുടെ കാല്‍പാദത്തില്‍ ചുറ്റിവളഞ്ഞ്. ഇടക്കിടക്ക് തലയുയര്‍ത്തി നോക്കും അതൃപ്തിയുണ്ടോ യജമാനന് എന്നറിയാന്‍.
പിന്നെ പലരും ഇതാവര്‍ത്തിച്ചു. സ്ഥിരം യാത്രക്കാര്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുംമുമ്പേ ഓര്‍മ്മിച്ച് പട്ടിക്കുള്ള ഭക്ഷണം എടുക്കാനാരംഭിച്ചു. കപ്പ, മീന്‍കഷണം, അപ്പം, അങ്ങനെ പലതും. ഒരഗതിയോട് എങ്ങനെ മനുഷ്യനാകണമെന്ന് കാട്ടില്‍പെട്ടുപോയ പട്ടി മനുഷ്യരെ പഠിപ്പിച്ചു.
ബൌ... എന്ന് ആ സ്നേഹിതന്‍ മനുഷ്യന്‍റെ മനങ്കാട്ടിലേക്ക് കുരച്ച് കയറി. കുളമാവ് ഡാമിനോട് ചേര്‍ന്ന് പട്ടികളുടെ ഗ്രൂപ്പ് തന്നെയുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത ഇഷ്ടവും കരുതലും യാത്രക്കാര്‍ ഈ പട്ടൂസനുവേണ്ടി കൊണ്ടുനടന്നു.
മീമ്മുട്ടിക്ക് സമീപം അവനങ്ങനെ റോഡില്‍ കാത്തുനിന്നും ചുമ്മാ നടന്നും പലരുടെയും പെറ്റായി. നിങ്ങള്‍ ബൈക്കിനോ കാറിലോ മറ്റ് ചെറുവാഹനങ്ങളിലോ വന്നാല്‍ ആ സ്നേഹിതനെ കണ്ടില്ലാന്ന് വച്ചുപോകാന്‍ കഴിയില്ല. അങ്ങനെ കണ്ടില്ലാന്ന് വയ്ക്കാന്‍ കഴിയാത്തതിനാല്‍ പത്രക്കാരും അവനെ കണ്ടു. ഒന്നരക്കൊല്ലം മുമ്പ് അവന്‍ പത്രത്തില്‍ പടം സഹിതം കയറി. ഇതാണ് ആ പട്ടിയെന്നും അതാണ് ഈ പട്ടിയെന്നും വീട്ടിലുള്ളവര്‍ക്ക് സ്ഥിരംയാത്രക്കാര്‍ പത്രത്തിലെ പടം സഹിതം
പരിചയപ്പെടുത്തി.
ഇത്രയും കാര്യം പത്രത്തില്‍ വന്നതല്ലേ... പിന്നെന്തിനാണ് പിന്നേം ഒരു പറച്ചില്‍... അതോ, ആ പട്ടിയെ ഇപ്പോള്‍ കാണാനില്ല. ആ സ്നേഹിതന്‍ മരിച്ചുപോയിട്ടുണ്ട്. ഏതെങ്കിലും ഒരു കാറിന്‍റെ ഡോറിലേക്ക കാലുയര്‍ത്തിവച്ച്, അകത്തേക്ക് തലയിട്ട് ഹോമോസാപ്പിയനെ ഊതിയുണര്‍ത്തുന്ന ആ വാലാട്ടിയെ ഇല്ല, ഇപ്പോള്‍ കാണുന്നില്ല.

Sunday, 4 May 2014

ഈ ഭൂതത്തിന് കുടമില്ല

മെര്‍ച്ചന്‍റ് എന്നും ബിഷോപ്പ് എന്നും രണ്ട് ഇംഗ്ളീഷ് വാക്കേ എന്‍റെ അപ്പന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ കത്തിന്‍റെ അഡ്രസൊക്കെ ഇംഗ്ളീഷിലെഴുതും, scaria എന്ന് ഇംഗ്ളീഷിലെഴുതി കുരിശ് ചേര്‍ക്കാതെ ഒപ്പിടും.

അപ്രകാരമെല്ലാമുള്ള അപ്പന്‍, ഞാന്‍ വല്ലപ്പോഴും വീട്ടില്‍ ചെന്നിട്ട് തിരിച്ചിറങ്ങാന്‍നേരം പറയും, എടാ നീ വണ്ടിയേലല്ലെ വന്നേ.... എട്ടോ പത്തോ തേങ്ങയും കൂടെ അതിനകത്തെടുത്തിട്ടോ. അവിടെ എല്ലാം കാശു കൊടുത്തല്ലേ വാങ്ങുന്നേ...

ഒവ്വ.

പിന്നേയ്.. ആ വരിക്കന്‍റെ ചൊവട്ടിത്ത്ന്നെ ഒരെണ്ണം പഴുത്ത് കിടപ്പുണ്ട്.അതും പിന്നെ ഒരു പച്ചയും കൂടെ കൊണ്ടുപോയാല്‍ പഴോം തിന്നാം പച്ച പുഴുങ്ങുവേം ചെയ്യാം.

ഒവ്വ.

അപ്പോഴാണ് അമ്മ ഒരു കാപ്പിത്തോട്ടി തോളേലും അഞ്ച് കടച്ചക്ക കൈയിലും പിടിച്ച് പറമ്പീന്ന് കേറിവന്നത്. നീ ഇതും കൂടെ കൊണ്ട്വൊക്കോ.

ഒവ്വ.

കുറച്ച് കാപ്പിപ്പൊടീം പൊതിഞ്ഞുതരാം.

എത്ര ഒവ്വകള്‍ അങ്ങനെ പറയാറുണ്ടായിരുന്ന എന്നെ, ബിഷോപ്പ് എന്നും മെര്‍ച്ചന്‍റ് എന്നും മാത്രം ഇംഗ്ളീഷ് പറഞ്ഞിട്ടുള്ള അപ്പന്‍ ഇന്നലെ ഞെട്ടിച്ചുകളഞ്ഞു. ഒരിംഗ്ളീഷ് വാക്കത്തികൊണ്ട് എന്നെ കണ്ടിച്ച് തുണ്ടംതുണ്ടമാക്കിക്കളഞ്ഞു.

"മൈ സണ്‍, ദേര്‍ വോണ്ട് ബി എനി ഡിറക്ട് ട്രാന്‍സാക്ഷന്‍ ബിറ്റ്വീന്‍ അസ് ഫ്രം റ്റുമോറോ. യു മേ അപ്രോച് റിലയന്‍സ് ഹോം ഔട്ട്ലെറ്റ് ഫോര്‍ ഫര്‍ദര്‍ ട്രാന്‍സാക്ഷന്‍സ്..O.K വി ഹാവ് സൈന്‍ഡ് എ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍റിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ ഡീല്‍സ്."

ഞാന്‍ റിലയന്‍സ് ഔട്ട്ലെറ്റില്‍ എത്തി. മേശക്കല്‍ ഒരു പെണ്ണ്. നീല നെയില്‍പോളീഷ്, ചുവന്ന ചുണ്ടില്‍ രാവിലെ ധരിച്ച ചിരി.
വാട് കേന്‍ ഐ ഡു ഫോര്‍ യു സേര്‍..... ?

ആണ്ടില്‍ ഒരു നാല്പതു തേങ്ങ കുടുബത്തൂന്ന് കിട്ടാറുണ്ടായിരുന്നേയ്...

യാ റൈറ്റ്. ലിമിറ്റഡ് ടു തേര്‍ട്ടി. 30 @8 Rs per തേങ്ങ , 240 രൂപ തന്‍റെ അക്കൌണ്ടില്‍ ഇന്നു ക്രഡിറ്റുചെയ്യും മി. ഓള്‍ഡ്മേന്‍


ഒവ്വ.

ഒരു വരിക്കച്ചക്കപ്പഴം....?

നോ. നാറ്റക്കേസ് ഞാന്‍ ഡീല്‍ ചെയ്യാറില്ല.

ഒവ്വ.

ഇത്തിരി പ്രായമുള്ള സ്ത്രീകളാരെങ്കിലും...?
ണ്ടോ ഇവിടെ ?

യൂ ഓള്‍ഡ് ബാസ്റ്റാര്‍ഡ്...

യ്യോ, അതല്ല. എന്‍റെ അമ്മ അഞ്ചാറ് കടച്ചക്ക തരാറുണ്ടായിരുന്നേ...

ദാറ്റ്സ് റൈറ്റ്. ഒരു രൂപാ പ്രകാരം അഞ്ച് രൂപാ അക്കൌണ്ടിലിടാം.

ഒവ്വ.

വീട്ടീന്നിറങ്ങുമ്പോള്‍ അപ്പന്‍ വേരിക്കോസ് വെയിനുള്ള കാലും വലിച്ച് അടുത്തുവന്ന് എന്‍റെ മകളെ എടുത്തുയര്‍ത്തി... എടീ കുഞ്ഞിക്കറുമ്പീ..... ന്ന് വിളിച്ച് കുറേ ഉമ്മ വയ്ക്കാറുണ്ടായിരുന്നു. അവളാണെങ്കില്‍ തുലാമഴപ്പിറ്റേന്നത്തെ കൈത്തോടുപോലെ കൊളുകൊളോന്ന് ചിരിച്ചും കൂട്ടുമായിരുന്നു. ഇനിയിപ്പോ ഏതായാലും ആ ഉമ്മയുടെ പൈസാ ചോദിക്കണ്ട.

ഒവ്വ. തൃപ്തിയായി. ഓള്‍ഡ്മേന്‍ ഈസ് ഗോയിങ്ങേ... എന്തിനേയും പണത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുന്ന ഈ ലോകത്ത് എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റണില്ല. വരാന്‍ പോകുന്ന വസന്തത്തിന് മുമ്പായി ബൈ....