Sunday, 4 May 2014

ഈ ഭൂതത്തിന് കുടമില്ല

മെര്‍ച്ചന്‍റ് എന്നും ബിഷോപ്പ് എന്നും രണ്ട് ഇംഗ്ളീഷ് വാക്കേ എന്‍റെ അപ്പന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുള്ളൂ. എന്നാല്‍ കത്തിന്‍റെ അഡ്രസൊക്കെ ഇംഗ്ളീഷിലെഴുതും, scaria എന്ന് ഇംഗ്ളീഷിലെഴുതി കുരിശ് ചേര്‍ക്കാതെ ഒപ്പിടും.

അപ്രകാരമെല്ലാമുള്ള അപ്പന്‍, ഞാന്‍ വല്ലപ്പോഴും വീട്ടില്‍ ചെന്നിട്ട് തിരിച്ചിറങ്ങാന്‍നേരം പറയും, എടാ നീ വണ്ടിയേലല്ലെ വന്നേ.... എട്ടോ പത്തോ തേങ്ങയും കൂടെ അതിനകത്തെടുത്തിട്ടോ. അവിടെ എല്ലാം കാശു കൊടുത്തല്ലേ വാങ്ങുന്നേ...

ഒവ്വ.

പിന്നേയ്.. ആ വരിക്കന്‍റെ ചൊവട്ടിത്ത്ന്നെ ഒരെണ്ണം പഴുത്ത് കിടപ്പുണ്ട്.അതും പിന്നെ ഒരു പച്ചയും കൂടെ കൊണ്ടുപോയാല്‍ പഴോം തിന്നാം പച്ച പുഴുങ്ങുവേം ചെയ്യാം.

ഒവ്വ.

അപ്പോഴാണ് അമ്മ ഒരു കാപ്പിത്തോട്ടി തോളേലും അഞ്ച് കടച്ചക്ക കൈയിലും പിടിച്ച് പറമ്പീന്ന് കേറിവന്നത്. നീ ഇതും കൂടെ കൊണ്ട്വൊക്കോ.

ഒവ്വ.

കുറച്ച് കാപ്പിപ്പൊടീം പൊതിഞ്ഞുതരാം.

എത്ര ഒവ്വകള്‍ അങ്ങനെ പറയാറുണ്ടായിരുന്ന എന്നെ, ബിഷോപ്പ് എന്നും മെര്‍ച്ചന്‍റ് എന്നും മാത്രം ഇംഗ്ളീഷ് പറഞ്ഞിട്ടുള്ള അപ്പന്‍ ഇന്നലെ ഞെട്ടിച്ചുകളഞ്ഞു. ഒരിംഗ്ളീഷ് വാക്കത്തികൊണ്ട് എന്നെ കണ്ടിച്ച് തുണ്ടംതുണ്ടമാക്കിക്കളഞ്ഞു.

"മൈ സണ്‍, ദേര്‍ വോണ്ട് ബി എനി ഡിറക്ട് ട്രാന്‍സാക്ഷന്‍ ബിറ്റ്വീന്‍ അസ് ഫ്രം റ്റുമോറോ. യു മേ അപ്രോച് റിലയന്‍സ് ഹോം ഔട്ട്ലെറ്റ് ഫോര്‍ ഫര്‍ദര്‍ ട്രാന്‍സാക്ഷന്‍സ്..O.K വി ഹാവ് സൈന്‍ഡ് എ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍റിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍ ഡീല്‍സ്."

ഞാന്‍ റിലയന്‍സ് ഔട്ട്ലെറ്റില്‍ എത്തി. മേശക്കല്‍ ഒരു പെണ്ണ്. നീല നെയില്‍പോളീഷ്, ചുവന്ന ചുണ്ടില്‍ രാവിലെ ധരിച്ച ചിരി.
വാട് കേന്‍ ഐ ഡു ഫോര്‍ യു സേര്‍..... ?

ആണ്ടില്‍ ഒരു നാല്പതു തേങ്ങ കുടുബത്തൂന്ന് കിട്ടാറുണ്ടായിരുന്നേയ്...

യാ റൈറ്റ്. ലിമിറ്റഡ് ടു തേര്‍ട്ടി. 30 @8 Rs per തേങ്ങ , 240 രൂപ തന്‍റെ അക്കൌണ്ടില്‍ ഇന്നു ക്രഡിറ്റുചെയ്യും മി. ഓള്‍ഡ്മേന്‍


ഒവ്വ.

ഒരു വരിക്കച്ചക്കപ്പഴം....?

നോ. നാറ്റക്കേസ് ഞാന്‍ ഡീല്‍ ചെയ്യാറില്ല.

ഒവ്വ.

ഇത്തിരി പ്രായമുള്ള സ്ത്രീകളാരെങ്കിലും...?
ണ്ടോ ഇവിടെ ?

യൂ ഓള്‍ഡ് ബാസ്റ്റാര്‍ഡ്...

യ്യോ, അതല്ല. എന്‍റെ അമ്മ അഞ്ചാറ് കടച്ചക്ക തരാറുണ്ടായിരുന്നേ...

ദാറ്റ്സ് റൈറ്റ്. ഒരു രൂപാ പ്രകാരം അഞ്ച് രൂപാ അക്കൌണ്ടിലിടാം.

ഒവ്വ.

വീട്ടീന്നിറങ്ങുമ്പോള്‍ അപ്പന്‍ വേരിക്കോസ് വെയിനുള്ള കാലും വലിച്ച് അടുത്തുവന്ന് എന്‍റെ മകളെ എടുത്തുയര്‍ത്തി... എടീ കുഞ്ഞിക്കറുമ്പീ..... ന്ന് വിളിച്ച് കുറേ ഉമ്മ വയ്ക്കാറുണ്ടായിരുന്നു. അവളാണെങ്കില്‍ തുലാമഴപ്പിറ്റേന്നത്തെ കൈത്തോടുപോലെ കൊളുകൊളോന്ന് ചിരിച്ചും കൂട്ടുമായിരുന്നു. ഇനിയിപ്പോ ഏതായാലും ആ ഉമ്മയുടെ പൈസാ ചോദിക്കണ്ട.

ഒവ്വ. തൃപ്തിയായി. ഓള്‍ഡ്മേന്‍ ഈസ് ഗോയിങ്ങേ... എന്തിനേയും പണത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുന്ന ഈ ലോകത്ത് എനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റണില്ല. വരാന്‍ പോകുന്ന വസന്തത്തിന് മുമ്പായി ബൈ....

4 comments:

  1. വരാനുള്ളത് വിപണിയുടെ വസന്തമാണ് മാഷേ. നോട്ടുകൾ കൊണ്ട് അരങ്ങൊരുക്കി കാത്തിരിക്കുക നാം.

    ReplyDelete
    Replies
    1. ശരിയാണ്,ശരിയാണ്. അതിനായി മുണ്ടുമടക്കികുത്തി നില്ക്കാം

      Delete
  2. അമ്മേടേം അപ്പന്റേം സ്‌നേഹം ഈ റിലയന്‍സ് ഔട്ട്‌ലെറ്റില്‍നിന്ന് കിട്ടില്ലല്ലോ...

    ReplyDelete
    Replies
    1. ദുരന്തം അതാണ്. വരാന്‍ പോകുന്ന കാലത്തെ കഥകള്‍ വായിച്ചാല്‍ നമുക്കു മനസിലാകാത്ത വിധം പണജന്യമായ ഗുലുമാലുകള്‍ നിറഞ്ഞതായിരിക്കും

      Delete