Tuesday, 9 April 2013

വാഗമണ്‍ കുരുവി

       1879-ല്‍ വാഗമണ്ണില്‍ നിന്ന് ഒരുപാട് അകലെ ജനിച്ചു. കൂടെപിറപ്പുകളെല്ലാം മനുഷ്യായുസ്സ് പൂര്‍ത്തിയായപ്പോള്‍ മരണപ്പെട്ടു. മനുഷ്യായുസ്സു പൂര്‍ത്തിയായാല്‍ മരിച്ചുപോകും എന്നറിയാവുന്നതിനാല്‍ 1947-ല്‍ ഭൂമിയുപേക്ഷിച്ച് വാഗമണ്ണിന് സമീപം നാടുനോക്കനില്‍ കയറി നിന്നു. അതിവിശാലമായ അമ്പരപ്പുകള്‍ മുമ്പിലും പിറകിലും തലക്കു ചുറ്റും കണ്ട് , അന്തം വിട്ട് ഒരു കുരുവിയായി ആ അമ്പരപ്പുകള്‍ക്കുള്ളില്‍ എമ്പാടും പറന്നു നടന്നു. മരിക്കാതെ , എന്‍റെ കുരുവി ഇന്നും പറന്നേ നടക്കുന്നു !!


      ജനിപ്പിച്ച ഭൂമിയമ്മയുടെ ആറായിരം മുഖങ്ങള്‍ക്കും ഭാവങ്ങള്‍ക്കുമൊപ്പം നിന്ന് ചിരിച്ചു. കേഴയാടുകളുടെ പ്രജനന കോലാഹലങ്ങള്‍ക്ക് വിസില്‍ വിളിച്ച് കോലാഹലമേട്ടിലെ പാറയില്‍ കൂട്ടിരുന്നു. നെറികേട് കാട്ടിയതിന് ഒരിക്കല്‍ ബാവാതമ്പുരാനോട് വഴക്കിട്ട് , വെണ്മ തന്നെയായ കോടമഞ്ഞിനൊപ്പം നിന്ന് കൈയുയര്‍ത്തി മേലാകാശങ്ങളെ വെല്ലുവിളിച്ചു.


     പശുക്കളെ പോറ്റി പാല്‍ കറന്നു കറന്ന് പാല്‍ പോലെ പുഞ്ചിരി ചുരത്താന്‍ പഠിച്ചു. സമുദ്രനിരപ്പില്‍ നിന്നും അടി മൂവായിരത്തിനും മേലെ നാടുനോക്കനിലേക്ക് കയറി പാര്‍പ്പാരംഭിച്ച  അവന്‍റെ പേര് കുഞ്ഞമ്മന്‍ അഥവാ കുരുവി.

                                                                  

 ദൈവമേ , ഞാന്‍ ദേവാലയത്തിലേക്ക് പോകുന്നു , ഇനി വന്നിട്ട് കാണാം ... എന്ന് വേദനയോടെ പറഞ്ഞ പുരോഹിതനോട് കുരുവിക്ക് സഹതാപമാണ്. ദൈവത്തിന്‍റെ പോക്കറ്റില്‍ തന്നെയാണ് കുരുവി താമസം. അതിവിശുദ്ധമായ വാഗമണ്‍ അര്‍പ്പണമേശയില്‍തന്നെ ഭൂമിയുടെ ഉടയോനൊപ്പം ഉറങ്ങിയുണര്‍ന്ന് കാലത്തെയും തോല്പിച്ച് ഇന്നും എനിക്ക് കൊതിയേറ്റുന്ന വാഗമണ്‍ കുരുവിയുടെ കുന്നായ്മക്കഥകള്‍ ഈ പേജില്‍ വരും ദിവസങ്ങളില്‍ തുടരുകയാണ്....

No comments:

Post a Comment