Friday, 19 April 2013

ഉലാത്തല്‍




           അവന്‍ കുരുവിപ്പെട്ടതിന്‍റെ മൂന്നാം ദിനം മുതല്‍ മുഴുവന്‍ ഭംഗിതന്നെയായ പുല്‍മേടുകളില്‍ തനിക്കൊപ്പം ആരോ ഉലാത്തുന്നതായി കുരുവിക്ക് തോന്നിത്തുടങ്ങി. ഇടയ്ക്കൊരു കാല്‍പാദം, പിന്നൊരിക്കല്‍ നീണ്ട താടിയുള്ള ഒരു മുഖം ! വെറുതെ തോന്നിയതാകാം- കോടമഞ്ഞിന്‍ പുകിലില്‍ അങ്ങനെ എന്തെല്ലാം കാഴ്ചകള്‍ ? തോന്നലുകള്‍ തന്നെ. വെറും തോന്നലുകള്‍......

          വെറുംവെറുതെ സന്ധ്യ കൊള്ളാനിറങ്ങിയ കുരുവി താഴ്ന്ന് പൊങ്ങി പറന്നും, ഒറ്റപ്പുല്‍കൊമ്പത്ത് ഇരുന്നും ചുറ്റുമുള്ള 'ഹായ്ഹായ്'കളെ വീക്ഷിച്ചും സമയം പോക്കവേ പെട്ടെന്ന് തോളിലൊരു കൈ വീണു.

വരൂ , എനിക്ക് സന്ധ്യക്ക് ഉലാത്താന്‍ എന്തിഷ്ടമാണെന്നോ..... നീയും വരൂ കുരുവീ ......            

നോക്കിയിട്ടും നോക്കിയിട്ടും ആരെയും കാണാതെ ഒറ്റപ്പുല്‍കൊമ്പത്തു നിന്ന് തല ചുറ്റി വീഴാനൊരുങ്ങിയ കുരുവി, തന്നെ ആരോ പോക്കറ്റിലിട്ട് നടന്ന് തുടങ്ങിയതായും അവന്‍ ഒരു കഥ പറഞ്ഞുതുടങ്ങിയതായും അറിഞ്ഞു.

           അവനുണ്ടല്ലോ, അബിയായുടെ ഗണത്തില്‍പെട്ട സക്കറിയ . അവനായിരുന്നു അന്ന് നറുക്ക് വീണത്. യാഹ്വേയുടെ ആലയമായ ജറൂസലത്തെ അതിപൂജിതസ്ഥലത്ത് ധൂപം അര്‍പ്പിക്കാന്‍ ഭയപ്പാടോടെ അവന്‍ നടന്നു വന്നു. എന്‍റെ കൊത്തളത്തിലേക്ക് വിറച്ച് കാല്‍ കുത്തിയപ്പോള്‍ തന്നെ അവനെ ഞാന്‍ കാലില്‍പിടിച്ച് അകത്തേക്ക് വലിച്ചിട്ടു. ജോലി മറന്ന ശ്വാസകോശം വികസിക്കാനും ചുരുങ്ങാനും കൂട്ടാക്കാതെ നിന്നപ്പോള്‍ അവന്‍ മെല്ലെ ബോധം കെട്ടു. ആവശ്യത്തിന് സമയമെടുത്ത് അവനെ ഞാന്‍ തിരിച്ചും മറിച്ചും പരിശോധിച്ചു. ജനിച്ചപ്പോഴത്തെ നിര്‍മലത കളയാത്തവന്‍ ! അവന്‍റെ ദേഹത്ത് ഇപ്പോഴും അന്ന് ഞാനവനെ പടച്ചതിന്‍റെ കൈപ്പാടുകളും സ്വര്‍ഗ്ഗത്തിന്‍റെ രേണുക്കളും കണ്ട് സന്തുഷ്ടനായി,ഞാന്‍.

          അവന്‍ എന്‍റെ സ്ഥലത്തേക്ക് നടന്നുകയറി. അപ്പോള്‍ തന്നെ അവന്‍റെ ഘടികാരങ്ങള്‍ നിലച്ചുപോയി. ദിവസങ്ങളും വര്‍ഷങ്ങളും ഋതുക്കളും നിശ്ചയിക്കുന്ന കാലം നിശ്ചലമായി. അവന്‍ എന്നോടുകൂടി മാത്രമായി. അവന്‍റെ ഹൃദയത്തില്‍ നിന്ന് വീടിനെക്കുറിച്ചുള്ള ആശങ്കകളും നാവില്‍ നിന്ന് വാക്കും ഞാനെടുത്ത് മാറ്റി വച്ചു.അവന്‍ മൂകനായി. ദേവസങ്കീര്‍ത്തനങ്ങളില്‍ അവന്‍ ഒരു കുഞ്ഞിനെപോലെ തൊട്ടിലാടി. ഇടയ്ക്ക് അവന്‍റെ വായില്‍നിന്ന് കൈവിരലുകള്‍ സാവധാനം ഞാനെടുത്ത് മാറ്റി. ചിലപ്പോഴൊക്കെ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ അഴിച്ച് കഴുകി ഉണങ്ങാനായി പന്ത്രണ്ടാം സങ്കീര്‍ത്തനത്തില്‍ അവന്‍ തൂക്കിയിട്ടു. അപ്പോഴൊക്കെ നഗ്നനായി അവന്‍ എന്‍റെ മുമ്പില്‍ നടന്നു. രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നും അബീമലേക്കിന്‍റെ ആട്ടിന്‍കൂട്ടത്തില്‍നിന്നും വന്ന  സിംഹങ്ങളോടൊപ്പം അവന്‍ ബലിപീഠത്തിനുചുറ്റും കളിച്ചുനടന്നു. ഇതെല്ലാം കണ്ട് ഞാന്‍ പലപ്പോഴും ഒരു ശിശുവിനെപ്പോലെ പുഞ്ചിരിയിട്ടു. അവനിലും അവന്‍റെ ഗോത്രത്തിലും ഞാന്‍ പ്രസാദിച്ചു.

         ഒരു ദിവസം അവന്‍റെ ഭാര്യയുടെ ചാര്‍ച്ചക്കാര്‍ ദേവാലയത്തിന് പുറത്ത് വന്ന് ഭയപ്പാടോടെ കാത്ത് നിന്നു. വാര്‍ദ്ധക്യത്തില്‍ അവന്‍റെ ഭാര്യ ഒരു പുത്രനെ പ്രസവിച്ചു എന്ന് അവര്‍ അവനോട് പറഞ്ഞു. എന്നോടുകൂടിയുള്ള അവന്‍റെ ദിവസങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാവില്‍നിന്ന് ഞാനെടുത്ത് മാറ്റിയിരുന്ന വാക്കുകള്‍ തിരികെ നല്കിയിരുന്നില്ല. അതിനാല്‍ അവന് അവരോടൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരു എഴുത്ത് പലക കൊണ്ടുവരാന്‍ അവനാവശ്യപ്പെട്ടു. അതില്‍ അവന്‍ വാര്‍ദ്ധക്യത്തില്‍ ജനിച്ച പുത്രന്‍റെ പേരെഴുതി.

                                   

                                       കുരുവി ജോണ്‍ .   തൊഴില്‍ , വഴികള്‍ വെടിപ്പാക്കുക


പിന്നിടുള്ള വാക്കുകള്‍ പലകയില്‍ താനെ തെളിഞ്ഞുവന്നു. അവന്‍ വനത്തില്‍ ജീവിക്കും , നേര്‍ത്ത തൂവല്‍ കൊണ്ടുള്ള വസ്ത്രം ധരിക്കും, കാട്ടുപൂക്കള്‍ തുളച്ച് കാട്ടുതേന്‍ ആഹരിക്കും.പിറകെ വരാനിരിക്കുന്ന മഹാന് വഴി വെട്ടി , കുന്നുകള്‍ നിരത്തി , ഹിതമല്ലാത്തത് തീയിട്ട് കര്‍ത്താവിന്‍റെ വത്സരങ്ങളുടെ കലണ്ടറെഴുതി  , സ്ത്രീയാല്‍ വഞ്ചിക്കപ്പെട്ട് , സ്ത്രീലോലനാല്‍ വധിക്കപ്പെടും.

           ഇനി നീ പറന്നു നടന്നോളൂ കുരുവീ.... പോക്കറ്റില്‍ നിന്ന് എന്നെ മോചിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. മഞ്ഞ് പോലെ അവ്യക്തനായ സുഹൃത്ത് മറ്റൊരു കഥയിലേക്ക് എന്നെ ക്ഷണിച്ചു.

        " ഒരിക്കല്‍ ഞാനുലാത്തിയിരുന്നത് ഏദന്‍തോട്ടത്തിലായിരുന്നു. അതിസുന്ദരരായ രണ്ടു മനുഷ്യരെ അവിടെ ഞാന്‍ പാര്‍പ്പിച്ചിരുന്നു. ഭൂമിക്കും ജീവിതത്തിനും അതിരും പരിമിതികളും ഉണ്ടെന്ന് പഠിപ്പിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ട്, വേണ്ടായെന്ന് പറഞ്ഞത് പിറ്റേദിവസംതന്നെ ചെയ്ത് നാണം കെട്ടോന്മാരായിപോയി അവര്‍. ഇല കൊണ്ട് തലയും മുലയും മറച്ച് കോമാളിവേഷങ്ങളായി മരത്തിന് പിറകില്‍ ഒളിച്ചുനില്ക്കുന്നോരുടെ കൂടെയെങ്ങനാ ഉലാത്തുന്നത്? കുറ്റവാളിയുടെ കൂടെ നടക്കാം. കുറ്റബോധത്തിനൊപ്പം നടക്ക വയ്യ............

           പിന്നെ ഞാന്‍ കാറ്റുകൊള്ളാനിറങ്ങിയത് ഇവിടെയാണ്. എന്‍റെ വീട്ടുമുറ്റത്തെപ്പോലെ പച്ചപ്പുല്‍മെത്തകളും പൂക്കളും കിളിപ്പാട്ടും പശുക്കളും മഞ്ഞും , കുരുവീ.. നീയുമുള്ള വാഗമണ്ണില്‍. കോലാഹലമൊന്നുമില്ലാതെ ഈ മേട്ടില്‍ നിനക്കു വളരെ മുമ്പേ ഞാന്‍ കാറ്റായി വീശിയിരുന്നു. "

         അപ്പോള്‍ ഞാന്‍ ചോദിച്ചു, സക്കറിയാ ധൂപം അര്‍പ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?

എന്നെ പോക്കറ്റിലിട്ട് നടന്നവന്‍ പറഞ്ഞു, ധൂപമെന്നത് ഹോമം.  ഹോമമെന്നത് ത്യാഗം.

          അനന്തതയും അതിന്‍റെ നിറമായ നീലിമയും , അതിന്‍റെ താഴെ
          പക്ഷങ്ങള്‍ വീശി പക്ഷികളും
          അതിനും താഴെ ശാഖികളും, ശാഖകള്‍ തോറും ഫലങ്ങളും
          തൊട്ടുതാഴെ ചെടിക്കുരുന്നുകളും പൂക്കളും കൊച്ചുസ്വര്‍ഗ്ഗങ്ങളും
          ഇവരെയെല്ലാം ഗര്‍ഭം ധരിച്ച് പുറപ്പെടുവിച്ച് ഊട്ടുന്ന
          ധരിത്രിയുടെ പുറംകാഴ്ചകളും
          അവളുടെ താഴ്വാരങ്ങളില്‍ നീലജലാശയങ്ങളും
          ഗഹനതകളില്‍ മഹാസമുദ്രങ്ങളും,
          മഹാസമുദ്രങ്ങളില്‍ നീന്തുന്ന ആഹ്ളാദങ്ങളും,
          നാലു ഘടികാരജന്മങ്ങള്‍ കൊണ്ടും കണ്ടുതീര്‍ക്കാന്‍ പറ്റാത്ത
          അത്ഭുതക്കാഴ്ചകളും ,
          ആകാശത്തില്‍ വീട് വച്ച് പാര്‍ക്കുന്ന അനേകഗ്രഹങ്ങളും എണ്ണാനക്ഷത്രങ്ങളും
          മണ്ണിലെ കോടാനുകോടി ചരങ്ങളും അചരങ്ങളും
          ഉരയാതെ, ഉരസ്സാതെ, ഉലയാതെ , ഉദിക്കാന്‍ മറക്കാതെ
          തളിര്‍ക്കാന്‍ മടിക്കാതെ,
          പൂക്കാലവും കായ്നേരവും തെറ്റാതെ                                                                         
                                           


എത്രയാ യുഗം മുമ്പേ ആരംഭിച്ച് തെറ്റാതിന്നും തുടരുന്ന ആ മഹാക്രമത്തിന് മുമ്പില്‍ തലയൊന്ന് കുനിച്ച് അഹമൊന്ന് വെടിഞ്ഞ് , സ്വന്തം ദുരകളെ  വെട്ടിയിടുന്നതാണ് ബലി . ആട്ടിന്‍കുഞ്ഞുങ്ങളെയും ചെങ്ങാലിയെയും വെറുതെ വിടുക. വര്‍ദ്ധിച്ച മോഹങ്ങളില്‍നിന്ന് അല്പമൊന്ന് മാറി നിന്നാല്‍, ഉഷ്ണചൂളയില്‍ നിന്നുയരുന്ന പുക കൊണ്ട് ശ്വാസം മുട്ടിക്കാതിരുന്നാല്‍ , ഭൂമി ഉറങ്ങിക്കൊള്ളും. അവള്‍ ഉറങ്ങിയാലല്ലേ അവളുടെ ഖനികളില്‍ നാളേക്കുള്ള പാല്‍ നിറയൂ?

     ഒന്നു മാറിനിലിക്കൂ....  ഈ മഹാക്രമം അവിരാമം രമിച്ചുകൊള്ളട്ടെ......!!!


    ഒറ്റപ്പുല്‍കൊമ്പത്തെ കുരുവീ... ഞാന്‍ നാളെയും വരും, ഉലാത്താന്‍ !!!

No comments:

Post a Comment