Monday, 13 January 2014

പെണ്‍കുട്ടി, നഗരം, ഡയറി

നഗരങ്ങളെ കഴുകേണ്ടതുണ്ട്


രണ്ടു സഹോദരരെ പെണ്‍ചെന്നായ മുല കൊടുത്ത് വളര്‍ത്തി . അതിലൊരുവനായ റോമുളൂസ് റോമാനഗരം സ്ഥാപിച്ചു എന്ന് കഥ. അങ്ങനെ ഒരു ചെന്നായ് പാരമ്പര്യം നഗരത്തിനുണ്ട്. 

കലാകാരന്മാരാണ് കൂടുതലും. ഭൂലോകത്തെ വിസ്മയിപ്പിച്ച കൊത്തുരൂപങ്ങളുടെ നഗരം. പുത്രന്‍ മടിയില്‍‍ മരിക്കുന്നോരമ്മ തന്‍ ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണ് റോം.

സംഗീതോപകരണങ്ങള്‍ അനവസരത്തില്‍ ഉപയോഗിക്കും. ഉദാ : വീണ. ചക്രവര്‍ത്തിമാര്‍ പ്രജകളുടെ തീവയ്പ്പ് കലകളില്‍ ഇടപെടാറേയില്ല. മര്‍ദ്ദന,,പീഡനയന്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്നതില്‍ വിദഗ്ധരായിരുന്നു. കുരിശുകള്‍,കൊരടാവുകള്‍... പരമാവധി വേദന, സ്ളോ ഡെത്ത്. എന്നാലേ കൊലയില്‍ ഒരു കലയുള്ളൂ.

കൊലയിലെ കല സംരക്ഷിക്കുന്നതിനായി ഒരു വിസ്തൃതപ്രദേശം മുഴുവന്‍ കൊളോസിയം എന്ന പേരില്‍ കൊട്ടിയടച്ച് പണിയും. അവിടത്തെ കളികള്‍ക്കായി നൂറ്കണക്കിന് സിംഹങ്ങളെ തീറ്റിപ്പോറ്റും. സിംഹത്തിനോട് പരസ്യമായി ഇടപെട്ട് രസം ചീറ്റിക്കുന്നതിനായി ഗ്ളാഡിയേറ്റര്‍മാര്‍ എന്ന പേരില്‍ നല്ല തടിമിടുക്കുള്ള അടിമകളെയും തീറ്റിവളര്‍ത്തും .

സ്പാര്ട്ട ക്കസ് ഒരു ഗ്ളാഡിയേറ്ററായിരുന്നു. അവിടെ നിന്ന് ചാടി കുറെയേറെ അടിമകളോടൊപ്പം റോമിനെതിരെ ചെറിയ വഴക്കുകള്‍ നയിച്ചു. ഫലമോ.. റോമില്‍ നിന്ന് കപ്പുവായിലേക്കുള്ള പാതയോരത്ത് നാട്ടിയ 6000-ത്തിലധികം കുരിശുകളില്‍ വിപ്ളവം പിടഞ്ഞുമരിച്ചു. ആ കാഴ്ച കൂടെ റോമില്‍ കൊത്തിവയ്ക്കണം.

ചോദ്യംചെയ്യലിന്‍റെ ആള്‍ രൂപമായി സ്പാര്‍ട്ടക്കസ് ഉയിര്‍ത്തെഴുന്നേറ്റു.

പിന്നെയും 105 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അധിനിവേശപ്രദേശമായ യൂദയായിലെ ഒരു മരപ്പണിക്കാരന്‍റെ മോനെ റോം കുരിശിലേറ്റിയത്. റോമിന്‍റെ നാള്‍ വഴികളില്‍ ഒരു സാധാരണസംഭവം. ഇത്തിരി ചോര, ഭരണച്ചെലവിലെ കുറേ തുട്ടുകള്‍... തീര്‍ന്നു .

റോമിലെ മഴ ആരംഭിക്കുന്നത് മരിച്ച മകനെ മടിയില്‍ കിടത്തിയ മറിയത്തിന്‍റെ കണ്ണുകളില്‍ നിന്നാണ്. ( സച്ചിദാനന്ദന്‍)

റോമിന് പെരുമയില്ലാത്തത് റോമില്‍ മാത്രം. നേരാണ്, ടൂറിസ്റ്റുകളുടെ മുഖത്ത് മാത്രമേ വിസ്മയത്തിന്‍റെ തിരതള്ളലുള്ളൂ. നാട്ടുകാരായ ഇറ്റലിക്കാര്‍ നമ്മുടെ എ.കെ ആന്റണിയുടെ മുഖഭാവത്തോടെ ഒഴുകുകയാണ്. (മാങ്ങാട് രത്നാകരന്‍ - യാത്രാനുഭവം)

അളവില്ലാത്ത നന്മകള്‍ കൊണ്ട് കഴിയുമെങ്കില്‍ റോം അതിന്‍റെ ഭൂതകാലത്തെ കഴുകട്ടെ.



ഡയറി
രണ്ടുകൊല്ലം കൂടി വീട്ടില്‍ വരുമ്പോളൊക്കെ എനിക്ക് ആ നാണം ഉണ്ടാകാറുണ്ട്. ബാഗ് തിണ്ണയിലേക്ക് നീട്ടി എറിഞ്ഞിട്ട് അമ്മേ എന്ന് വിളിച്ച് നേരെ മുറ്റത്തിറങ്ങി കിണറ്റിലേക്ക് കുനിഞ്ഞുനോക്കിനിന്നുകളയും. ആ നില്പിന് കുറെ സൌകര്യങ്ങളുണ്ട്. പിറകില്‍ വന്നുകൂടുന്ന സ്നേഹങ്ങളെ തിരിഞ്ഞുനോക്കാതെ എണ്ണിയെടുക്കാം, ഗുരുലഘുത്വങ്ങള്‍ പഠിക്കാം. മുഖം സുരക്ഷിതമായി നമ്മുടെ കൈവശത്തിലും ആര്‍ദ്രമായിപ്പോയേക്കാവുന്ന ഹൃദയം ഷര്‍ട്ടിനുള്ളിലും ഇരുന്നോളും.

അങ്ങനെ ഒരു ജനുവരിയില്‍ നാട്ടില്‍ വന്നിട്ട്, അകലെ നിന്ന് ഹിമാലയം കാണാവുന്ന സംസ്ഥാനത്തെ ജോലിസ്ഥലത്തേക്ക് ഞാന്‍ തിരികെ പോയില്ല.

തിരികെ പോകാന്‍ സാധിക്കാതെ, ഒരു സര്‍ക്കാര്‍ സ്കൂളില്‍ എനിക്കുണ്ടായിരുന്ന ജോലി പോയി; കൊന്തുംഗോ, രമ്പേംതംഗ്,രംബാമോ, മേരിയാനി എന്നിങ്ങനെ പേരുള്ള കുറെ സഹാധ്യാപകര്‍ പോയി, അങ്ങനെതന്നെയൊക്കെ പേരുള്ള എന്നെക്കാള്‍ വലിയ പുള്ളാര് പോയി, സോളിറ്ററി റീപ്പര്‍ എന്ന ഒറ്റ കവിതയെഴുതിയതിന്‍റെ പേരില്‍ വേഴ്സ്വര്‍ത്തിനോട് ശത്രുത പ്രഖ്യാപിച്ച ( അര മണിക്കൂറോളം അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ശ്രമിച്ചുനോക്കി ) പ്രിയപ്പെട്ട ഹെഡ്മാസ്‍റ്റര്‍ക്ക് എന്നോടുണ്ടായിരുന്ന ആ കൂട്ടും പോയി.

പിന്നെയും പോയി കുറെ പുസ്തകങ്ങള്‍. അന്തര്‍ജനത്തിന്‍റെ അഗ്നിസാക്ഷിക്ക് അപ്പുറവുമിപ്പുറവുമായി ചാരിയടുക്കിയിരുന്ന മലയാളികള്‍.....

തരംഗിണി അന്നുവരെ ഇറക്കിയ കാസറ്റുകള്‍ ... അതിന്‍റെ പൊട്ടുന്ന വള്ളി ഒട്ടിക്കാനുള്ള പശ...

ഒരു ഡയറിയും പോയി . ആ ഡയറിയിലായിരുന്നു ഞാന്‍.

പച്ച നിറമായിരുന്നു.


യാത്ര , പെണ്‍കുട്ടി
ഞാനോര്‍ക്കുന്നു ഒരു പെണ്‍കുട്ടിയെ. ഒരു ബസ് യാത്രയും.

ആവശ്യത്തിലേറെ വളവുകളും മലകളും ഒപ്പം സ്പീഡും. എല്ലാം കൂടെയായപ്പോള്‍ വൊമിറ്റ് ചെയ്തു. അതിന്‍റെ അപമാനവും ക്ഷീണവും കൂടി തളര്‍ന്നിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന പെണ്‍കുട്ടി എത്രയും അലിവോടെ പുറം തലോടി തലോടി ആശ്വസിപ്പിച്ചു. ആരാണവളെ എന്‍റടുത്തേക്ക് പറഞ്ഞയച്ചത് ... തളര്‍ന്ന ഒരു നോട്ടമാണ് ആ സ്നേഹത്തിന് മറുപടിയായി നല്‍കിയത്. അവളെങ്ങോട്ടു പോയിയെന്നോ അവളിപ്പോള്‍ എവിടെയാണെന്നോ ഒന്നുമറിയില്ല. എന്നാലും തണുപ്പാര്‍ന്ന ഒരു ഓര്‍മ്മയായി അവളിപ്പോഴും എന്‍റെ മനസ്സിലുണ്ട്.

അതുപോലെ യാത്രയില്‍ കണ്ടുമുട്ടുന്ന, കൂടപ്പിറപ്പുകളെപ്പോലെ പെരുമാറുന്ന, അപരിചിതരായ മനുഷ്യര്‍ ആ യാത്രകളെ എത്രയോ ഉന്മേഷമുള്ളതാക്കി. ഇങ്ങനെ എത്രയോ പേരുടെ കനിവിലും കരുണയിലും കരുതലിലുമൊക്കെയാണ് നമ്മുടെ ഈ കൊച്ചുജീവിതം വലിയ പരുക്കൊന്നുമേല്ക്കാതെ മുന്നോട്ടു പോകുന്നത്.

എന്നെങ്കിലുമൊക്കെ ഇതൊന്ന് ഓര്‍ത്തുനോക്കുന്നത് അപാരമായ തൃപ്തിയിലേക്കും സ്വസ്ഥതയിലേക്കും നമ്മുടെ ജീവിതത്തെ കൂട്ടിക്കൊണ്ടു പോകും.

ഞാനറിയാതെന്‍ വീഥിയിലെ
കു ഴികള്‍ മൂടാന്‍ മുമ്പേ പോയ്,
ഞാനറിയാതെന്‍ വീഥിയിലെ
ദീപമുയര്‍ത്താന്‍ മുമ്പേ പോയ്.

( അമ്മ എന്നു പേരുള്ള കുടുംബമാസികയുടെ ജനുവരി 13-ലെ മുഖപ്രസംഗത്തില്‍ നിന്ന്)

2 comments:

  1. ഈ ബ്ലോഗ്ഗ് കാണാന്‍ വൈകി. മൂന്നു കുറിപ്പുകളും ഇഷ്ട്ടമായി. ഫോളോ ചെയ്തിട്ടുണ്ട്. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കുമല്ലോ.

    ആശംസകള്‍

    ReplyDelete
  2. ഈ വായനക്കും തോളത്തെ തട്ടിനും നന്ദി. പുതിയവ പോസ്റ്റ് ചെയ്യുമ്പോള്‍ മെയില്‍ ചെയ്യാം.

    ReplyDelete